ഔദ്യോഗിക ജീവിതത്തിന്റെ ക്ലൈമാക്സിൽ അപൂർവ്വ ട്വിസ്റ്റ്! പ്രമോഷൻ കിട്ടി മണിക്കൂറുകൾക്കകം സീനിയർ സൂപ്രണ്ടായി പടിയിറക്കം!
ഔദ്യോഗിക ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ നാടകീയമായ ഒരു അപൂർവ്വ ഭാഗ്യത്തിന് സാക്ഷ്യം വഹിച്ച് കാസർകോട് മാലോം സ്വദേശി ടി.എസ്. സതീഷ്കുമാർ. സർവീസിൽ നിന്ന് വിരമിക്കുന്ന അതേദിവസം രാവിലെ സ്ഥാനക്കയറ്റ ഉത്തരവും വാങ്ങി, പുതിയ ഓഫിസിൽ ചുമതലയേറ്റ് മണിക്കൂറുകൾക്കകം സീനിയർ സൂപ്രണ്ടായി ശേഷം അദ്ദേഹം പടിയിറങ്ങി.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പെരിയ ഗവ. പോളിടെക്നിക് കോളേജിൽ സൂപ്രണ്ടായിരുന്നു മാലോം വള്ളിക്കടവിലെ ടി.എസ്. സതീഷ്കുമാർ. വിരമിക്കുന്ന ദിവസമായ ഇന്നലെ രാവിലെ ഏഴു മണിയോടെയാണ് ഇ-ഓഫീസ് വഴി അദ്ദേഹത്തെ തേടി ആ സുപ്രധാന ഉത്തരവ് എത്തുന്നത്. സൂപ്രണ്ടിൽ നിന്നും സീനിയർ സൂപ്രണ്ടായുള്ള സ്ഥാനക്കയറ്റത്തിനൊപ്പം തൃക്കരിപ്പൂർ ഗവ. പോളിടെക്നിക് കോളേജിലേക്കുള്ള സ്ഥലംമാറ്റ ഉത്തരവും ഒപ്പമുണ്ടായിരുന്നു.
ഞായറാഴ്ച അവധി ദിവസമായിരുന്നിട്ടും സതീഷ്കുമാറിന് ജോലിയിൽ പ്രവേശിക്കാൻ വേണ്ടി മാത്രം തൃക്കരിപ്പൂർ പോളിടെക്നിക് കോളേജ് തുറന്നു നൽകാൻ അധികൃതർ തയ്യാറായി. തുടർന്ന് ഓഫീസിലെത്തി സീനിയർ സൂപ്രണ്ടിന്റെ തസ്തികയിൽ ചുമതലയേറ്റ അദ്ദേഹം മണിക്കൂറുകൾ മാത്രമാണ് ആ കസേരയിലിരുന്നത്. വൈകുന്നേരത്തോടെ ആഹ്ലാദത്തോടെയും സംതൃപ്തിയോടെയും സർവീസിൽ നിന്നും വിരമിക്കുകയും ചെയ്തു.
സ്ഥാനക്കയറ്റ നടപടികൾ ഒരു മാസം മുൻപേ പൂർത്തിയായതാണെങ്കിലും സംസ്ഥാനത്തെ ഭരണമാറ്റത്തെ തുടർന്നാണ് ഉത്തരവിറങ്ങാൻ വൈകിയത്. വിരമിക്കുന്ന ദിവസം പോലും ഉത്തരവ് വന്നിരുന്നില്ലെങ്കിൽ സൂപ്രണ്ടായി സതീഷ്കുമാറിന് വിരമിക്കേണ്ടി വരുമായിരുന്നു. എന്നാൽ വിധി കാത്തുവെച്ച അപൂർവ്വ ട്വിസ്റ്റിലൂടെ അർഹിച്ച അംഗീകാരത്തോടെയാണ് ഈ പടിയിറക്കം. വള്ളിക്കടവിലെ പരേതനായ ശിവരാമൻ നായരുടെയും ഭവാനിയമ്മയുടെയും മകനായ സതീഷ്കുമാറിന്റെ ഭാര്യ ശ്രീവിദ്യയാണ്. മകൻ സിദ്ധാർഥ് കാനഡയിലാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.