'പോക്കറ്റടിക്കാര്‍ സിബിഎസ്ഇക്ക് ഉള്ളിലുണ്ട്; വിദ്യാഭ്യാസ മേഖലയെ കച്ചവടമാക്കുന്നു'; വാല്യൂവേഷന്‍ കൊള്ളക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യനിർണ്ണയവുമായി ബന്ധപ്പെട്ടുയർന്ന ക്രമക്കേടുകളിൽ കേന്ദ്ര സർക്കാരിനും സിബിഎസ്ഇക്കുമെതിരെ കടുത്ത ആക്രമണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കേന്ദ്രം പൂർണ്ണമായും കച്ചവടവൽക്കരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബോർഡിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പിഴവുകൾക്ക് വിദ്യാർത്ഥികൾ കനത്ത വില നൽകേണ്ടി വരികയാണെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ ഗാന്ധി, പോക്കറ്റടിക്കാരെ സൂക്ഷിക്കുക, അവരിപ്പോൾ സിബിഎസ്ഇയുടെ ഉള്ളിലാണ് ഇരിക്കുന്നത് എന്ന് എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
സിബിഎസ്ഇയുടെ ഓൺ-സ്‌ക്രീൻ മാർക്കിംഗ് സംവിധാനം കാരണം ദുരിതത്തിലായ വിദ്യാർത്ഥികളുമായി നടത്തിയ കൂടിക്കാഴ്ചയുടെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. സിബിഎസ്ഇയുടെ തെറ്റുമൂലം മാർക്ക് കുറഞ്ഞാൽ അത് പരിശോധിക്കാൻ വിദ്യാർത്ഥികൾക്ക് വൻ തുകയുടെ ബില്ലാണ് ലഭിക്കുന്നത്. ഡിജിറ്റൽ സ്കാൻഡ് കോപ്പിക്ക് ഒരു സബ്ജക്റ്റിന് 100 രൂപ, റീ-ടോട്ടലിംഗിന് ഒരു പേപ്പറിന് 100 രൂപ, റീ-വാല്യൂവേഷന് ഒരു ചോദ്യത്തിന് 25 രൂപ എന്നിങ്ങനെയാണ് ഈടാക്കുന്നത്. ഒരു വിദ്യാർത്ഥിക്ക് തന്റെ പേപ്പർ കൃത്യമായി മൂല്യനിർണ്ണയം നടത്തി കിട്ടാൻ മാത്രം ഏകദേശം 2000 രൂപയോളം ചിലവാകുന്നു. തെറ്റ് സിബിഎസ്ഇയുടേതും ശിക്ഷ വിദ്യാർത്ഥികൾക്കും ലാഭം സർക്കാരിനുമാണെന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു.
ഒരു പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി തനിക്ക് റീ-വാല്യൂവേഷൻ വഴി ലഭിച്ച ഫിസിക്സ് ഉത്തരക്കടലാസ് തന്റേതല്ലെന്ന് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയതോടെയാണ് വിവാദം പുകഞ്ഞത്. ഇത് പിന്നീട് വലിയ രീതിയിൽ പ്രചരിക്കുകയും സമാനമായ നിരവധി പരാതികൾ മറ്റ് വിദ്യാർത്ഥികളിൽ നിന്നും ഉയരുകയും ചെയ്തു. നീറ്റിലും സിബിഎസ്ഇയിലും ഉൾപ്പെടെ എല്ലായിടത്തും അമിത കേന്ദ്രീകരണമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഒരു കേന്ദ്രീകൃത സംവിധാനത്തിൽ ഉണ്ടാകുന്ന ചെറിയൊരു പിഴവ് പോലും സിസ്റ്റത്തെയാകെ തകിടം മറിക്കുമെന്നും, മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ഉത്തരക്കടലാസുകൾ സ്കാൻ ചെയ്യുന്നത് മൂല്യനിർണ്ണയത്തിൽ വലിയ പിഴവുകൾക്ക് കാരണമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒപ്പം, ഒഎസ്എം പ്രക്രിയയിൽ പങ്കാളികളായ 'കോഎംപ്റ്റ്' എന്ന കമ്പനിക്കെതിരെയും രാഹുൽ ആരോപണമുന്നയിച്ചു.
അതേസമയം, വിദ്യാർത്ഥികളുടെ പരാതികൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രശ്നമുണ്ടായ വിദ്യാർത്ഥികൾക്ക് കൃത്യമായ ഉത്തരക്കടലാസുകൾ പിന്നീട് കൈമാറിയതായും സിബിഎസ്ഇ അറിയിച്ചു. നിലവിലെ പോർട്ടലിലെയും പേയ്‌മെന്റ് ഗേറ്റ്‌വേയിലെയും തകരാറുകൾ പരിഹരിക്കാൻ ഐഐടി മദ്രാസ്, ഐഐടി കാൺപൂർ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷൻ ഓഫ് ഇന്ത്യ (DICI) എന്നിവയിലെ വിദഗ്ധർ നിലവിൽ പരിശോധന നടത്തിവരികയാണ്. എന്നാൽ, ലളിതമായ ചോദ്യങ്ങൾ ചോദിച്ച മിടുക്കരായ വിദ്യാർത്ഥികൾക്ക് മറുപടിക്ക് പകരം അപമാനമാണ് സർക്കാരിൽ നിന്ന് ലഭിക്കുന്നതെന്നും അവർക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കാൻ തങ്ങൾ ഒപ്പമുണ്ടാകുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.