സിഎംആർഎല്ലിന് തിരിച്ചടി; ഇഡി അന്വേഷണത്തിന് സ്റ്റേയില്ലെന്ന് ഹൈക്കോടതി; അപ്പീലിൽ വേഗത്തിൽ വാദം കേൾക്കും
സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിന് സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നുമുള്ള സിഎംആർഎല്ലിന്റെ ആവശ്യം ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല. വർഷങ്ങളായി നിലനിൽക്കുന്ന കേസായതിനാൽ അപ്പീൽ ഹർജിയിൽ വേഗത്തിൽ വാദം കേട്ട് അന്തിമ തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. തിങ്കളാഴ്ച കോടതിയുടെ പരിഗണനാ പട്ടികയിൽ 105-ാമതായാണ് ഈ കേസ് ഉൾപ്പെടുത്തിയിരുന്നത്. ഹർജിയിൽ വിശദമായ വാദം കേട്ടതിനുശേഷം മാത്രമേ കോടതിയുടെ അന്തിമ ഉത്തരവ് ഉണ്ടാകുകയുള്ളൂ.
ചെയ്യാത്ത സേവനത്തിന് പ്രതിഫലമായി രണ്ടു കോടിയിലധികം രൂപ കൈപ്പറ്റിയതിന് കൃത്യമായ തെളിവുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. എന്നാൽ, മറ്റൊരു ഏജൻസിയുടെ എഫ്ഐആറോ ഇഡിക്ക് അന്വേഷിക്കാവുന്ന പ്രെഡിക്കേറ്റ് ഒഫൻസോ (Predicate Offense) നിലവിലില്ലാത്ത സാഹചര്യത്തിൽ പിഎംഎൽഎ (PMLA) പ്രകാരമുള്ള അന്വേഷണം നിയമവിരുദ്ധമാണെന്ന് സിഎംആർഎൽ വാദിച്ചു. എസ്എഫ്ഐഒ സമർപ്പിച്ച റിപ്പോർട്ട് നിലവിൽ ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ അതിനെ അന്തിമ റിപ്പോർട്ടായി കാണാൻ കഴിയില്ലെന്നും കമ്പനി കോടതിയിൽ ചൂണ്ടിക്കാട്ടി. ഇഡിക്കായി കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ ഹാജരായപ്പോൾ, സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരാണ് സിഎംആർഎല്ലിന് വേണ്ടി കോടതിയിൽ വാദിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ ബാംഗ്ലൂർ ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ ഇഡി വിപുലമായ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനകളിൽ ലഭിച്ച നിർണായക വിവരങ്ങളും രേഖകളും ആവശ്യമെങ്കിൽ ഹൈക്കോടതിക്ക് മുദ്രവെച്ച കവറിൽ കൈമാറാൻ തയ്യാറാണെന്ന് ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ വീണാ വിജയന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വിശദമായി പരിശോധിക്കാനും, സിഎംആർഎല്ലിലെ ഉന്നത ഉദ്യോഗസ്ഥരെയും മാനേജ്‌മെന്റിനെയും നേരിട്ട് വിളിപ്പിച്ചു ചോദ്യം ചെയ്യാനുമാണ് ഇഡിയുടെ നീക്കം.
RELATED NEWS
EDITOR'S PICK 6
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.