നീറ്റ് പേപ്പർ ചോർച്ച: വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് 'കോക്രോച് ജനത പാർട്ടി' സമരത്തിലേക്ക്
അമേരിക്കയിലായിരുന്ന കോക്രോച് ജനത പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ ഇന്ത്യയിലേക്ക് മടങ്ങുന്നു. നീറ്റ് യുജി പരീക്ഷാ പേപ്പർ ചോർച്ചയടക്കം രാജ്യത്തെ വിദ്യാർത്ഥികളെ ബാധിച്ച വിവിധ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സമരമിരിക്കുകയാണ് ലക്ഷ്യം. ജൂൺ ആറിന് താൻ ദില്ലി വിമാനത്താവളത്തിലെത്തുമെന്നും, അവിടെ നിന്നും നേരിട്ട് പോലീസ് സ്റ്റേഷനിലേക്ക് പോയി ജന്തർ മന്തറിൽ സമാധാനപരമായി സമരം ചെയ്യാനുള്ള അനുമതി തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് രാജ്യത്തെ യുവാക്കളോട് ഈ സമരത്തിൽ അണിചേരാൻ അഭിജീത് ആഹ്വാനം ചെയ്തത്.
ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം അവിടെ നിന്നും പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് കാൽനടയായി യാത്ര തിരിക്കാനാണ് അഭിജീതിന്റെ തീരുമാനം. ജനാധിപത്യ രാജ്യത്ത് ജനങ്ങൾ ഒന്നിച്ച് ശബ്ദമുയർത്തിയാൽ അധികാരികൾക്ക് അത് കേൾക്കേണ്ടി വരുമെന്ന് അദ്ദേഹം വീഡിയോയിൽ ഓർമ്മിപ്പിച്ചു. നിലവിൽ അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ പബ്ലിക് റിലേഷൻസ് വിദ്യാർത്ഥിയാണ് അഭിജീത് ദിപ്കെ. ഇദ്ദേഹം സോഷ്യൽ മീഡിയയിൽ ആരംഭിച്ച കോക്രോച് ജനത പാർട്ടി എന്ന പേജിന് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ദശലക്ഷക്കണക്കിന് യുവാക്കളുടെ പിന്തുണയാണ് ലഭിച്ചത്. ഈ വലിയ ജനപിന്തുണയാണ് സമരരംഗത്തിറങ്ങാൻ തനിക്ക് ആത്മവിശ്വാസം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ വിലക്കിയതിനെതിരെ അഭിജീത് ദിപ്കെ ദില്ലി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ അക്കൗണ്ടുകൾ തത്കാലം പുനഃസ്ഥാപിക്കാൻ കോടതി ഉത്തരവിട്ടിട്ടില്ലെങ്കിലും, വിഷയം ഗൗരവത്തോടെ കണ്ട് കേന്ദ്രസർക്കാരിനോട് വിശദീകരണം തേടിയിരിക്കുകയാണ് ദില്ലി ഹൈക്കോടതി. കോടതി നടപടികളും സോഷ്യൽ മീഡിയയിലെ തരംഗവും നിലനിൽക്കെ, ജൂൺ ആറിന് നടക്കുന്ന അഭിജീതിന്റെ ദില്ലി യാത്രയും തുടർന്നുള്ള സമര പ്രഖ്യാപനവും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.