ത്രിഭാഷാ നയത്തിലെ വിയോജിപ്പും എഐഎഡിഎംകെ സമ്മര്‍ദ്ദവും; ബിജെപി വിട്ടതിന് പിന്നിലെ കാരണങ്ങള്‍ നിരത്തി കെ.അണ്ണാമലൈ
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടിയിൽ നിന്നും രാജിവെച്ചു. താൻ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബിജെപിയിൽ നിന്ന് രാജിവെച്ചതിന് തൊട്ടുപിന്നാലെ ചെന്നൈയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അണ്ണാമലൈ തന്റെ പുതിയ രാഷ്ട്രീയ നീക്കം ഔദ്യോഗികമായി വ്യക്തമാക്കിയത്. അണ്ണാമലൈ സമർപ്പിച്ച അഞ്ചു പേജുള്ള രാജിക്കത്ത് സ്വീകരിച്ചതായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച ഡൽഹിയിലെത്തിയ അണ്ണാമലൈ ദേശീയ അധ്യക്ഷൻ നിതിൻ നബീൻ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.എൽ. സന്തോഷ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി രാജി സന്നദ്ധത അറിയിച്ചിരുന്നു. അന്ന് കാത്തിരിക്കാനാണ് കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചതെങ്കിലും അണ്ണാമലൈ തന്റെ തീരുമാനവുമായി മുന്നോട്ട് പോകുകയായിരുന്നു. തമിഴ്‌നാട് ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റി പകരം നൈനാർ നാഗേന്ദ്രനെ നിയമിച്ചതുമുതൽ പാർട്ടിയിൽ സജീവമല്ലാതിരുന്ന അണ്ണാമലൈ, ബിജെപി വിടാൻ ആഗ്രഹിക്കുന്നതായി ശക്തമായ സൂചനകൾ ഉണ്ടായിരുന്നു. പാർട്ടിയിൽനിന്ന് സൗഹാർദപരമായി പിരിയാൻ ആഗ്രഹിക്കുന്നതായും സ്വന്തം വഴി തിരഞ്ഞെടുക്കാൻ സമയമായെന്നും അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു.
കേന്ദ്ര സർക്കാരിന്റെ ത്രിഭാഷാ നയം ഉൾപ്പെടെയുള്ള നിർണ്ണായക വിഷയങ്ങളിൽ അണ്ണാമലൈക്ക് പാർട്ടിയുമായി ശക്തമായ വിയോജിപ്പുകളുണ്ടായിരുന്നു. ഒൻപതാം ക്ലാസ് വിദ്യാർഥികൾക്ക് ഈ അധ്യയന വർഷം മുതൽ മൂന്ന് ഭാഷകൾ നിർബന്ധമാക്കിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിജ്ഞാപനം പിൻവലിക്കണമെന്ന് അണ്ണാമലൈ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ, സി.എൻ. അണ്ണാദുരൈ, ജെ. ജയലളിത എന്നിവർക്കെതിരായ മുൻ പ്രസ്താവനകളെച്ചൊല്ലി എഐഎഡിഎംകെയുമായുള്ള ബന്ധം വഷളായതും, സഖ്യകക്ഷിയുടെ സമ്മർദത്താൽ അദ്ദേഹത്തെ സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് മാറ്റിയതുമാണ് ബിജെപിയുമായി പൂർണ്ണമായി അകലാൻ കാരണമായത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.